വെർച്വൽ ക്യൂവിനോടൊപ്പം കെ.എസ്.ആർ.ടി.സി ഓൺലൈൻ ടിക്കറ്റും
ശബരിമല തീർത്ഥാടകർക്കായി വെർച്വൽ ക്യൂ ബുക്കിങ്ങിനോടൊപ്പം കെ.എസ്.ആർ.ടി.സി ഓൺലൈൻ ടിക്കറ്റ് സംവിധാനം ഏർപ്പാടാക്കും. ദർശനം ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിനൊപ്പമുണ്ടാകും. ശബരിമല ഒരുക്കങ്ങളുടെ അവലോകനത്തിനായി പമ്പ ശ്രീരാമ സാകേതം ഹാളിൽ ഗതാഗത വകുപ്പു മന്ത്രി ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 40 പേരിൽ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് സീറ്റ് ബുക്ക് ചെയ്യാനാകും. സ്‌റ്റേഷനിൽ നിന്നും 10 കിലോമീറ്ററിനകത്തു നിന്നുള്ള ദൂരത്താണെങ്കിൽ ബസ് അവിടെ ചെന്ന് ഭക്തരെ കയറ്റും. നിലയ്ക്കൽ ടോളിൽ ഫാസ്റ്റ് ടാഗ് സംവിധാനം ഏർപ്പെടുത്തും. ഓട്ടോമേറ്റഡ് വെഹിക്കിൾ കൗണ്ടിങ്ങ് സിസ്റ്റം, ഓട്ടോമേറ്റഡ് വെഹിക്കിൾ നമ്പർ പ്ലേറ്റ് ഡിറ്റക്ഷൻ സിസ്റ്റം എന്നിവ സജ്ജമാക്കും. ശബരിമലയിൽ എത്തുന്ന വാഹനങ്ങളുടെ കൃത്യമായ എണ്ണം ഇതോടെ ലഭ്യമാകും.
തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തിൽ 383 ബസും രണ്ടാം ഘട്ടത്തിൽ 550 ബസുകളും ക്രമീകരിച്ചു. തിരക്ക് അനുസരിച്ച് ബസുകൾ വർധിപ്പിക്കാനും തീരുമാനമായി. അര മിനിറ്റ് ഇടവിട്ട് 200 ബസുകൾ നിലക്കൽ- പമ്പ സർവീസ് നടത്തും. ത്രിവേണി യു ടേൺ, നിലയ്ക്കൽ സ്റ്റേഷനുകളിൽ ഭക്തജനങ്ങൾക്ക് ബസിൽ കയറാൻ പാർക്കിങ്ങ് സ്ഥലത്ത് തന്നെ ബാരിക്കേഡ് സ്ഥാപിക്കും. പമ്പ യു ടേൺ മുതൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വരെ റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യവാഹനങ്ങളുടെ നിയമവിരുദ്ധ പാർക്കിങ്ങ് നിരോധിക്കും.
പമ്പയിൽ നിന്നും ആവശ്യത്തിന് ഭക്തജനങ്ങൾ ബസിൽ കയറിയാൽ പിന്നീട് നിലയ്ക്കലേക്ക് പോകാതെ നേരിട്ട് ലക്ഷ്യസ്ഥാനത്തേയ്ക്ക് തിരിക്കും. മോട്ടോർ വെഹിക്കൾ വകുപ്പിന്റെ 20 സ്‌ക്വാഡുകൾ 250 മീറ്റർ ദൈർഘ്യത്തിലുണ്ടാകും. അപകടം സംഭവിച്ചാൽ ഏഴ് മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്ത് എത്തും. അപകടരഹിത യാത്രയ്ക്കായി ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതിനായി ആറു ഭാഷകളിലായി പ്രമോ വീഡിയോ ചെയ്യും.
ഇലക്ട്രിക്ക് വാഹനങ്ങളാണ് പട്രോളിങ്ങിന് ഉപയോഗിക്കുന്നത്. അപകടമേഖലയായ വിളക്കുവഞ്ചി, മണ്ണാറകുളിഞ്ഞി സ്ഥലങ്ങളിൽ റിഫ്‌ളക്ടറുകൾ സ്ഥാപിക്കും. തമിഴ് ഭക്തർക്കായി ആര്യങ്കാവിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസ് ഏർപ്പാടാക്കും.