പുത്തൻ 131 കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകൾ നിരത്തിൽ
*രണ്ടു മാസത്തിനുള്ളിൽ തിരുവനന്തപുരത്ത് 113 ഇ-ബസുകൾ
*നിർമിതി ബുദ്ധി ഉപയോഗിച്ചുള്ള 722 ക്യാമറകൾ
*ഡ്രൈവിംഗ് ലൈസൻസ്, ആർ.സി ബുക്ക് എന്നിവ സ്മാർട്ട് കാർഡ് ആകുന്നത് 20 മുതൽ
*ആറു മാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സിയുടെ എല്ലാ ഡിപ്പോകളും നവീകരിക്കും
ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി കെ.എസ്.ആർ.ടി.സി 131 പുത്തൻ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകൾ പുറത്തിറക്കി. ഒന്നിന് 38.17 ലക്ഷം രൂപ ചെലവു വരുന്ന ബസുകൾ സംസ്ഥാനത്ത് ദീർഘകാലമായി ഓടുന്ന സൂപ്പർഫാസ്റ്റ് ബസുകൾക്ക് പകരം ഓടും. 55 സീറ്റ് വീതമാണ് ഓരോ ബസിലും. ഓരോ സീറ്റിലും മൊബൈൽ ചാർജിംഗ് സംവിധാനം, ആന്റി-ലോക് ബ്രേക്കിംഗ് സിസ്റ്റം, ഒ.ബി.ഡി (ഓൺ-ബോർഡ് ഡയഗ്‌നോസ്റ്റിക്‌സ്), ട്യൂബ് ലെസ് ടയറുകൾ, എയർ സസ്പൻഷൻ, ക്യാമറകൾ, ജി.പി.എസ്, ആളുകളെ വിളിച്ചു കയറ്റാൻ ഇൻ-ബിൽറ്റ് അനൗൺസ്‌മെൻറ് സംവിധാനം, പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള സംവിധാനം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
ബി.എസ്-6 ശ്രേണിയിലുള്ള ബസുകളുടെ സഞ്ചാരം തൽസമയം നിരീക്ഷിക്കുന്നതിന് ഐ അലർട്ട് സംവിധാനവുമുണ്ട്. കെ.എസ്.ആർ.ടി.സിക്ക് വലിയ തോതിൽ പുതിയ ബസുകൾ വരുന്നതിന്റെ ഒരു ഘട്ടമാണ് പുതിയ ബസ്സുകൾ.
ഒരു വർഷം മുമ്പ് രൂപീകരിച്ച കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് അതിവേഗം വളർച്ചയുടെ പടവുകൾ കയറുകയാണ്. ആദ്യ ഘട്ടത്തിൽ 116 ബസുകളും പിന്നീട് 50 ഇ- ബസുകളും പുറത്തിറക്കിയ കെ.എസ്.ആർ.ടി.സി ഇപ്പോൾ 131 ബസുകളാണ് പുറത്തിറക്കിയത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചു സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് രണ്ടു മാസത്തിനുള്ളിൽ 113 ഇ-ബസുകൾ കെ.എസ്.ആർ.ടി.സി നിരത്തിലിറക്കും. കിഫ്ബി ആകെ 814 കോടി കോർപ്പറേഷന് അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് ആറു മാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സിയുടെ ദീർഘകാലമായി ഓടിക്കൊണ്ടിരിക്കുന്ന പഴയ ബസുകൾ ഭൂരിഭാഗവും മാറ്റി പകരം ആധുനിക സൗകര്യങ്ങളുള്ള പുത്തൻ ബസുകൾ വരും. ഇതിനുപുറമേ ഗ്രാമവണ്ടി പദ്ധതിക്ക് കീഴിൽ അടുത്ത വർഷം ഒരു എം.എൽ.എ ഒരു ഗ്രാമവണ്ടി ഏറ്റെടുത്താൽ ചുരുങ്ങിയത് 140 ഗ്രാമവണ്ടികൾ ഗതാഗത സജ്ജമാകും.
ആറു മാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സിയുടെ എല്ലാ ഡിപ്പോകളും നവീകരിക്കും. യാത്രക്കാർക്ക് പുതിയ ഇരിപ്പിടം, ടിവി, അനൗൺസ്‌മെന്റ് സംവിധാനം, കുടിവെള്ള സൗകര്യം, മൊബൈൽ റീചാർജ് ചെയ്യാനുള്ള പോയിന്റ് എന്നിവയുൾപ്പെടെ നടപ്പാക്കി ഡിപ്പോകളുടെ മുഖച്ഛായ മാറ്റും. നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള 722 ക്യാമറകൾ ഏപ്രിൽ 20 ഓടെ പ്രവർത്തനസജ്ജമാകും. അന്നേദിവസം തന്നെ ഡ്രൈവിംഗ് ലൈസൻസും ആർ.സി ബുക്കും സ്മാർട്ട് കാർഡ് ആക്കുന്ന പ്രക്രിയക്കും തുടക്കം കുറിക്കും. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിലെശുചിമുറികൾ 22 എണ്ണം ഒറ്റയടിക്ക് വൃത്തിയാക്കി.
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒരു മാസം പോലും ശമ്പള കുടിശ്ശിക ഇല്ല. മാർച്ചിലെ ശമ്പളം ആണ് നൽകാനുള്ളത്. ഇത് സമയബന്ധിതമായി ഈ മാസം തന്നെ കൊടുത്തുതീർക്കും. ഇന്ധന വിലവർധന മൂലം ദിനംപ്രതി കോടിക്കണക്കിന് രൂപയുടെ അധിക ചെലവാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായത്. എങ്കിലും കോർപ്പറേഷൻ ശമ്പളവർധന നടപ്പാക്കി. കളക്ഷനിൽ വലിയ വർധന നേടി. 13 യാത്ര ഫ്യൂവൽ പമ്പുകൾ തുറന്നു. അടുത്ത മാസം രണ്ടെണ്ണം കൂടി പുതുതായി തുറക്കും.
തിരുവനന്തപുരത്ത് സിറ്റി സർക്കുലർ സർവീസ് വൻ വിജയമാണ്. ഒരിക്കൽ മുഖംതിരിച്ച കെ.എസ്.ആർ.ടി.സിയിലേക്ക് ഇപ്പോൾ ജനം മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്. മേഖലാ തലത്തിലുള്ള വികേന്ദ്രീകരണ നടപടികൾക്ക് വരും നാളുകളിൽ തുടക്കം കുറിക്കും.