കുറ്റകൃത്യങ്ങള്‍ക്കായി വാഹനം ഉപയോഗിച്ചാല്‍ പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കും
കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും പ്രസ്തുത വാഹനത്തില്‍ സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കും.
അപകടത്തിൽപ്പെടുന്ന വാഹനങ്ങളുടെ ഡ്രൈവറുടെ ഭാഗത്താണ് തെറ്റെങ്കിൽ ഡ്രൈവറുടെ ലൈസെൻസ് തത്കാലത്തേക്ക് റദ്ദാക്കുക മാത്രമായിരുന്നു ഇതുവരെ മോട്ടോർ വാഹന വകുപ്പ് കൈകൊണ്ടിരുന്ന നടപടി. കൊലപാതകം അടക്കം കുറ്റകൃത്യങ്ങളിൽ വാഹനങ്ങൾ ഉൾപെട്ടിട്ടുണ്ടെങ്കിൽ ആ വാഹനങ്ങൾക്കെതിരെകൂടി കർശന നടപടി ഉണ്ടാകും.
നിയമവിരുദ്ധ വാഹനങ്ങൾ കണ്ടു കെട്ടുന്നത് പോലീസ് ആയിരുന്നു. നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് മാത്രമാണ് ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കുന്ന നടപടി സ്വീകരിക്കുന്നത്. വാഹനങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. സംസ്ഥാനത്ത് ഇപ്പോള്‍ വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡിനുപകരം എലഗന്റ് കാര്‍ഡുകള്‍ മെയ് മാസത്തില്‍ വിതരണം ചെയ്തു തുടങ്ങും.
വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും, ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നതും, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതെ യാത്ര ചെയ്യുന്നതും കണ്ടെത്തി മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള ശക്തമായ നടപടി സ്വീകരിക്കുന്നതിനായി അടുത്ത മൂന്ന് മാസക്കാലയളവില്‍ സ്പെഷ്യല്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇതിനായി വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗം വ്യാപക പരിശോധന നടത്തും.